എറണാകുളം: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അടിസ്ഥാന രഹിത പ്രചാരണം നടത്തുകയാണെന്നും എകെജി സെൻ്ററിന്റെ ഭരണം അവസാനിക്കാൻ പോകുന്നതിന്റെ വേവലാതിയാണ് സിപിഎമ്മിനെന്നും സുരേന്ദ്രൻ പറഞ്ഞു. ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്. ഗവർണറെ സർവ്വകലാശാലകളിൽ കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐക്കാരാണ് പറഞ്ഞത്. ചില മാദ്ധ്യമങ്ങളടക്കം ഗവർമണറെ മോശമാക്കി പറയുന്നു. കേരളത്തിലെ സർവ്വകലാശാലയുടെ സ്വയംഭരണം തിരിച്ചുപിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സർവ്വകലാശാലയുടെ ഉത്തരവാദിത്തം ഗവർണർക്ക് തന്നെയാണെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. സിപിഎമ്മിനും സർക്കാരിനും വേവലാതിയാണ്. വിദ്യാർത്ഥികളെ തെരുവിലിറക്കി പ്രതിഷേധിക്കാൻ സിപിഎം ഒത്താശ ചെയ്യുകയാണ്. മഹാതെമ്മാടിത്തരമാണ് സർക്കാർ കാണിക്കുന്നത്’.
ആര് വിചാരിച്ചാലും സർവ്വകലാശാലയുടെ സ്വയം ഭരണം ഗവർണർ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ഈ രാജ്യത്ത് നിലനിൽക്കുന്ന നിയമവാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ഒരു തീരുമാനം എടുത്തിരിക്കുന്നത്. നിയമപരവും ഭരണഘടനാപരവുമാണ് ആ തീരുമാനം. അതിനെ തൊട്ടുകളിച്ചാൽ ഗുരുതരമായ പ്രത്യാഘാതമായിരിക്കും സംസ്ഥാന സർക്കാർ നേരിടേണ്ടി വരുന്നത്. ജനാധിപത്യമാണെന്ന് പറഞ്ഞാണ് ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി ഒരു കള്ള് കുടിയനാണെന്ന് പറഞ്ഞ് ഒരു ബാനർ വെക്കാൻ സാധിക്കുമോ…സംസ്ഥാന സർക്കാരിന്റെ കൈപ്പിടിയിൽ നിന്ന് കേരളത്തിലെ സർവ്വകലാശാലകളെ മോചിപ്പിക്കും. സ്വയംഭരണം കൊണ്ടുവരും. സിപിഎം സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കി മാറ്റി. കേരളത്തിലെ സർവ്വകലാശാലകളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. ഭീഷണിയും, കയ്യൂക്കും കൊണ്ടും രാജ്ഭവനെ കൈപ്പിടിയിലൊതുക്കാമെന്ന് സിപിഎം കരുതേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.