തിരുവനന്തപുരം: ആര്യനാട് സർക്കാർ ആശുപത്രിയിൽ മദ്യലഹരിയിൽ എത്തിയ വ്യക്തി ഡോക്ടറെ മർദ്ദിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കായിരുന്നു മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കളിൽ ഒരാളായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.
അകാരണമായിട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മൂന്നു യുവാക്കളിൽ ഒരാൾക്ക് പരിക്കേറ്റെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിൽ എത്തിയത്. ശേഷം ഒപി ടിക്കറ്റ് എടുക്കാതെ യുവാക്കൾ ഡോക്ടറുടെ മുറിയിലേക്ക് കയറുകയായിരുന്നു. തുടർന്ന്, ഒ പി ടിക്കറ്റ് എടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. പിന്നാലെ ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയായിരുന്നു.
ഇതിനിടെ പരിക്കേറ്റയാളെ ഡ്രസിംഗ് റൂമിലേക്ക് എത്തിക്കാൻ യുവാക്കളോട് ഡോക്ടർ ആവശ്യപ്പെട്ടു. ഈ സമയത്താണ് യുവാക്കളിലൊരാള്‍ ഓടിയെത്തി ഡോക്ടറെ മര്‍ദ്ദിച്ചത്. തുടർന്ന്, ഡോക്ടറുടെ പരാതിയിൽ പോലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.