ഡേവിഡ് വാർണറെ രൂക്ഷമായി വിമർശിച്ച മുൻതാരം മിച്ചൽ ജോൺസനെതിരെ നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പെർത്ത് ടെസ്റ്റിന് മുൻപാണ് വാർണറെ വിമർശിച്ച് മുൻ സഹതാരം കൂടിയായ ജോൺസൺ രംഗത്തെത്തിയത്. താരം ടെസ്റ്റിൽ വെറും സാധാരണ കളിക്കാരൻ മാത്രമാണെന്നും വിരമിക്കൽ ടെസ്റ്റ് തീരുമാനിക്കാൻ വാർണറിന് ആരാണ് അധികാരം നൽകിയതെന്നും പേസർ ചോദിച്ചിരുന്നു. രാജ്യത്തെ വഞ്ചിച്ച ഒരു ചതിയന് ആരാണ് വീരോചിത വിരമിക്കലിന് അവസരം നൽകിയതെന്നും ജോൺസൺ തുറന്നടിച്ചിരുന്നു.
ഒന്നാം ടെസ്റ്റിന് പിന്നാലെ കമന്ററി പാനലിൽ നിന്നാണ് മിച്ചലിനെ പുറത്താക്കിയത്. അതേസമയം ആദ്യ ടെസ്റ്റിൽ ജോൺസനെ സാക്ഷിയാക്കി വാർണർ ഉഗ്രൻ സെഞ്ച്വറി നേടിയിരുന്നു. 164 റൺസ് നേടിയിരുന്നു. എന്നാൽ വീണ്ടും വാർണർക്കെതിരെ ജോൺസൺ തിരിഞ്ഞിരുന്നു.
അയാൾ അസാധാരണമായി ഒന്നും ചെയ്തില്ലെന്നും റൺസ് കണ്ടെത്തേണ്ടത് അയാളുടെ ജോലിയാണെന്നും മുൻതാരം തുറന്നടിച്ചു. പരാമർശം വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ വാർണർ സെഞ്ച്വറി പൂർത്തിയാക്കിയതോടെ അസ്വസ്ഥനാകുന്ന ജോൺസനെയും കണ്ടിരുന്നു. 360 റൺസിന്റെ വിജയമാണ് പാകിസ്താനെതിരെ ഓസ്ട്രേലിയ നേടിയത്.