ചെന്നൈ: തമിഴ്നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രക്ഷാദൗത്യത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വ്യോമസേനയുടെ ഹെലിക്കോപ്റ്റുകൾ രംഗത്തുണ്ട്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപ്പോയ ജനങ്ങൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളും വ്യോമസേന എത്തിച്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ 500 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആറോളം ആർപിഎഫ് ജീവനക്കാരും രണ്ട് റെയിൽവേ ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി യാത്രക്കാർക്ക് ഭക്ഷണവും അവശ്യവസ്തുകളും നൽകി. വ്യോമസേനയുടെ മൂന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിലൂടെയാണ് (എഎൽഎച്ച്) ഭക്ഷണവും മറ്റും എത്തിച്ച് നൽകിയത്. എൻഡിആർഎഫിന്റെ രണ്ട് ടീമുകൾ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. രക്ഷപ്പെടുത്തുന്നവരെ പ്രത്യേക തീവണ്ടിയിൽ ചെന്നൈയിൽ എത്തിക്കാനാണ് നീക്കം. സ്റ്റേഷന് മൂന്ന് കിലോമീറ്റർ അകലെ റെയിൽവേ 13 ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും സതേൺ റെയിൽവേ ചീഫ് പിആർഒ ബി ഗുഗണേശൻ പറഞ്ഞു.
മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തമിഴ്നാട്ടിലെ തെക്കൻജില്ലകളിൽ സാധാരണ ജീവിതം സ്തംഭിച്ചിരിക്കുകയാണ്. വിവിധ മേഖലകളിൽ ഇന്ത്യൻ വ്യോമസേനയും സൈന്യവും മറ്റ് രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ എംഐ -17 വി 5 ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ ദൗത്യത്തിന് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൂത്തുക്കുടിയിലെ വാസവപ്പപുരം മേഖലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 118 പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയിരുന്നു.