ന്യൂഡൽഹി: ദേശീയ സുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്വർക്ക് സർക്കാരുകൾക്ക് താത്ക്കാലികമായി പിടിച്ചെടുക്കാനാവുന്ന 2023ലെ ടെലിവിഷൻ ബിൽ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടിലൂടെയാണ് 2023ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്.
ദേശീയ സുരക്ഷയെ മുൻനിർത്തി ടെലികോം സേവനങ്ങൾ താത്കാലികമായി ഏറ്റെടുക്കാൻ സർക്കാരിന് ബിൽ അധികാരം നൽകുന്നു. പൊതു അടിയന്തിര ഘട്ടത്തിൽ ടെലികോം നെറ്റ് വർക്കിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാനാവും. അത്യാവശ്യ ഘട്ടങ്ങളിൽ സന്ദേശങ്ങളുടെ പ്രക്ഷേപണം നിർത്തി വയ്ക്കാനോ തടയാനോ സർക്കാരിന് ഇതിലൂടെ സാധിക്കും. സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നതിന് ലേലരഹിത മാർഗം സ്വീകരിക്കാനും കേന്ദ്രസർക്കാരിനെ അനുവദിക്കുന്നതാണ് പുതിയ ബിൽ. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടസ്സപ്പെടുത്തില്ലെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
‘കൊളോണിയൽ കാലത്തെ 1950 ലെ ടെലിഗ്രാഫ് വയേഴ്സ് (നിയമവിരുദ്ധമായ കൈവശം വെക്കൽ) നിയമം,19933 ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രഫി ആക്ട്, 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായാണ് ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യയുടെ ടെലികോം മേഖല കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ പുരോഗതി കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.
2014ൽ ടെലികോം ടവറുകളുടെ എണ്ണം 6 ലക്ഷമായിരുന്നെങ്കിൽ ഇന്നത് 25 ലക്ഷമായി വർദ്ധിച്ചു. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 1.5 കോടിയിൽ നിന്ന് 85 കോടിയായി ഉയർന്നു. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി സാങ്കേതികവിദ്യ ഇന്ത്യ പുറത്തിറക്കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.