എറണാകുളം: മാസങ്ങളായി പെൻഷൻ നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മറിയക്കുട്ടിയുടെ ഹർജി പരിഗണിക്കവെ വികാരധീനനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജനങ്ങളുടെ ജീവിതം നശിപ്പിക്കരുതെന്നും മറിയക്കുട്ടിയ്‌ക്ക് പണമുണ്ടെന്ന സർക്കാർ വാദം വളരെ കഷ്ടമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മറിയക്കുട്ടിയെ പോലുള്ളവരോട് സഹതാപം മാത്രമാണുള്ളത്. തനിക്ക് ഉത്തരവുകളെഴുതാൻ ആരെയും ഭയമില്ല. ജനങ്ങൾ ഇങ്ങനെ ദുരിതത്തിലാകുമ്പോൾ എങ്ങനെ ക്രിസ്തുമസ് ആഘോഷിക്കും. ക്രിസ്തുമസ് ആഘോഷം ഒഴിവാക്കുകയാണെന്നും ഹർജിക്കാരി ഇപ്പോഴും വിഐപിയാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഹർജിക്കാരി ഒരു മനുഷ്യനല്ലെയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിന് വേണ്ടി ആവശ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. മറിയക്കുട്ടിയുമായി അഭിഭാഷക ചർച്ചകൾ നടത്തണം. കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക. മറിയക്കുട്ടിയെ ഹൈക്കോടതി സംരക്ഷിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.