ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്‌നൂർ സെക്ടറിലെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് ഭീകരരുടെ നീക്കങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിർത്തിക്ക് സമീപം ഭീകരർ ഒരു മൃതദേഹം വലിച്ചിഴയ്‌ക്കുന്നത് കണ്ടത്. ഇതോടെ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടികൾ തുടങ്ങുകയായിരുന്നുവെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്‌സ് അറിയിച്ചു.
രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രജൗരിയിലെ പൂഞ്ച് മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇത് പരിശോധിക്കാനായി പോകുന്ന വഴിയായിരുന്നു ഭീകരർ വാഹന വ്യൂഹത്തിന് നേരെ വെടിയുതിർത്തത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) രംഗത്തെത്തിയിരുന്നു. ലഷ്‌കർ-ഇ-ത്വയ്ബയുടെ കീഴിലുള്ള ഭീകരസംഘടനയാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. ഭീകരാക്രമണം നടന്ന മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം വ്യാപാകമാക്കിയിട്ടുണ്ട്.