ഭോപ്പാൽ: പാശ്ചാത്യവത്ക്കരണത്തിന് എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചത് ഇന്ത്യയിലാണെന്നും സമയം കണ്ടെത്താനുള്ള ഉപകരണം ഇപ്പോഴും ഉജ്ജയിനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗ്രീൻവിച്ചിലുള്ള മദ്ധ്യാഹ്നരേഖയാണ് ആഗോള തലത്തിൽ സമയം നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം ഉജ്ജയിനിലേക്ക് രേഖ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും യാദവ് പറഞ്ഞു. മദ്ധ്യപ്രദേശ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പുരാതന ഭാരതത്തിന്റെ ശാസ്ത്രാവബോധത്തെ ലോകത്തിന് മുന്നിൽ എത്തിക്കും. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്ത് സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചിരുന്നത് ഉജ്ജയിനി കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് അത് പാരീസിലേക്ക് മാറി. തുർന്ന് ബ്രിട്ടീഷുകാർ ഗ്രീൻവിച്ചിനെ പ്രൈം മെറിഡിയനായി കാണാക്കാക്കി. ഇതിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരാതന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഒരിക്കൽ ഇന്ത്യയുടെ മദ്ധ്യരേഖയായി കണക്കാക്കപ്പെട്ടിരുന്നത് ഉജ്ജയിനിയാണ്. രാജ്യത്തെ സമയ മേഖലകളെയും സമയ വ്യതിയാനങ്ങളെയും നിശ്ചയിച്ചിരുന്നത് ഈ നഗരമായിരുന്നു. പുരാതന കലണ്ടറിലെ സമയത്തിന്റെ അടിസ്ഥാനവും ഇതാണ്. ആരാധനാലയങ്ങളുടെ സാംസ്കാരിക പുനരുജ്ജീവനത്തിനുള്ള റോഡ്മാപ്പാണ് ഇത് വഴി സർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.