അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ജീവതത്തിൽ വളരെയധികം സംതൃപ്തി പകരുന്ന മുഹൂർത്തമാണെന്ന് ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ജനുവരി 22 രാജ്യത്തിന് അഭിമാനകരവും സാംസ്കാരിക സ്വാതന്ത്ര്യ ദിനമാണെന്നും ചമ്പത് റായ് പറഞ്ഞു. അയോദ്ധ്യയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചമ്പത് റായ്.
1947-ൽ നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയവരെപ്പോലെ രാമക്ഷേത്രത്തിന് വേണ്ടി പോരാടിയവരും ഭാരതത്തിന് പ്രധാനമാണ്. അയോദ്ധ്യയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള നിരവധിപേരാണ് രാമക്ഷേത്രത്തിനായി ഒന്നിച്ചത്. ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2024 ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർക്ക് ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമാ രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, റിഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണ് ക്ഷണമുള്ളത്. കേരളത്തിൽ നിന്നും മാതാ അമൃതാനന്ദമയി, മോഹൻലാൽ എന്നിവർക്കും ക്ഷണമുണ്ട്.