തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ശക്തന്റെ തട്ടകം ഒരുങ്ങുകയാണ്. ജനുവരി മൂന്നിന് തൃശൂരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം ചരിത്ര പ്രാധാന്യമുള്ളതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ബിജെപി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ സംവരണ ബിൽ പാസാക്കിയതിന് ശേഷമുള്ള സന്ദർശനത്തിൽ പ്രധാനമന്ത്രിയ്‌ക്ക് അനുമോദനങ്ങളുമായി രണ്ടു ലക്ഷത്തിലധികം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് നിവേദിത സുബ്രഹ്‌മണ്യൻ അറിയിച്ചു.
കഴിഞ്ഞ ദിവസം സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കലാമണ്ഡലം ഹേമലത നിർവ്വഹിച്ചിരുന്നു. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി. ശ്രീധരൻ മാസ്റ്റർ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സദാനന്ദൻ മാസ്റ്റർ, ശോഭ സുരേന്ദ്രൻ മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.