വയനാട്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ നൈജീരിയക്കാരൻ പിടിയിൽ. ബെംഗളൂരുവിൽ ജോലി ചെയ്ത് വരികയായിരുന്ന നൈജീരിയൻ സ്വദേശി മോസസാണ് പിടിയിലായത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിനിയിൽ നിന്നും 17 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കഴിഞ്ഞ ഒക്ടോബറിൽ വിദേശ രാജ്യങ്ങളിൽ മെഡിക്കൽ കോഡിംഗ് ജോലിക്കായി വിവിധ സൈറ്റുകളിൽ യുവതി സ്വന്തം വിവരങ്ങൾ നൽകി അപേക്ഷകൾ നൽകിയിരുന്നു. ഈ വെബ്സൈറ്റുകളിൽ നിന്നും വിവരങ്ങൾ ചോർത്തിയ പ്രതി പെൺകുട്ടിയുമായി ബന്ധപ്പെടുകയും കാനഡയിൽ ജോലിവാഗ്ദാനം ചെയ്യുകയുമായിരുന്നു. കാനഡ വിസ ഏജൻസി എന്ന വ്യാജേനയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. ജോലി കിട്ടണമെങ്കിൽ 17 ലക്ഷം രൂപ ആവശ്യമാണെന്നും ഇത് തന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്നുമായിരുന്നു മോസസിന്റെ ആവശ്യം. ഇത് യുവതി അയച്ചിരുന്നു.
ഇതിനു ശേഷവും ഇയാൾ പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയനാട് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ഇയാൾ ബെംഗളൂരുവിൽ ഡിജെ പാർട്ടികൾ നടത്തി വരികയാണെന്നും ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഇയാളിൽ നിന്നും 15 വ്യാജ സിംകാർഡുകൾ, രണ്ട് ലാപ്ടോപ്പുകൾ, നാല് മൊബൈൽഫോണുകൾ എന്നിവ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.