ന്യൂഡൽഹി: പാകിസ്താന്റെ താളത്തിനൊത്ത് തുളളുന്നയാളാണ് ഫാറൂഖ് അബ്ദുള്ളയെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്. പാകിസ്താനുമായി ചർച്ച നടത്തിയില്ലെങ്കിൽ ജമ്മുകശ്മീർ ഗാസയാകുമെന്ന് ഫറൂഖ് അബദുള്ളയുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് തരൂൺ ചുഗ് ആഞ്ഞടിച്ചത്.
ഫറൂഖ് അബ്ദുള്ള പാക് ഐഎസ്ഐയുടെ കൈകളിലെ കളിപ്പാവയാണ്. പാക് സർക്കാരിന്റെ പിആർഒയെ പോലെയാണ് പെരുമാറുന്നത്. പാകിസ്താൻ സ്പോൺസർ ചെയ്ത ഭീകരാക്രമണത്തെ അപലപിക്കുന്നതിന് പകരം അബ്ദുള്ള അവരുടെ താളത്തിനൊത്ത് തുള്ളുകയാണ്. പാകിസ്താനുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇനിയെങ്കിലും അബ്ദുള്ളമാരും മുഫ്തിമാരും അവസാപ്പിക്കണം. ടൂറിസത്തിന്റെയും ഐടിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ജമ്മുകശ്മീരിനെ വളരാനും പുരോഗമിക്കാനും അനുവദിക്കണം- തരുൺ ചുഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിൽ പുതിയ വികസന സംസ്‌കാരം രൂപപ്പെട്ടു കഴിഞ്ഞു. ഇനി അത് തടസ്സപ്പെടുത്താൻ അബ്ദുള്ളകൾക്കും മുഫ്തികൾക്കും കഴിയില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
പാകിസ്താനുമായി ചർച്ച നടത്തണമെന്നും അല്ലെങ്കിൽ ഗാസയ്‌ക്കും പലസ്തീനിനും സമാനമായ ഗതി കശ്മീരിന് വരുമെന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം. പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ള പാക് അനുകൂല പരാമർശം നടത്തിയത്.