കോഴിക്കോട്: സാഹിത്യ നഗരം എന്ന പദവിക്ക് ശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അംഗീകാരം. കരിവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി. ക്ഷേത്രത്തിലെ 400 വർഷം പഴക്കമുള്ള മണ്ഡപത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ അംഗീകാരം നേടുന്ന കേരളത്തിലെ മൂന്നാമത്തെ ക്ഷേത്രമാണിത്.
തത്ത്വശാസ്ത്ര പ്രകാരം 16 തൂണുകൾ കൊണ്ട് നിർമ്മിച്ചതാണ് കർണികാര മണ്ഡപം. രണ്ടര മാസമെടുത്താണ് മണ്ഡപം പുനർനിർമ്മിച്ചത്. ആർക്കൈവൽ ആൻഡ് റിസർച് പ്രോജക്ട് (ആർപ്പോ) എന്ന സംഘടനയാണ് കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ അവാർഡ് കർണികാര മണ്ഡപത്തിന് ലഭിച്ചിരുന്നു. ഏഷ്യ-പസിഫിക് മേഖലയിലെ 12 ഇടങ്ങളാണ് പുരസ്കാരത്തിനായി യുനെസ്കോ പരിഗണിച്ചത്. ഇതിന് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്കുമാണ് യുനെസ്കോയുടെ അംഗീകാരം ലഭിച്ചിരുന്നത്.