ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനൊരുങ്ങി ബിജെപി. 450 രൂപയ്‌ക്ക് എൽപിജി സിലിണ്ടറുകൾ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അറിയിച്ചു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭ്യമാവുക. നിലവിൽ സംസ്ഥാനത്തെ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഗാർഹിക സിലിണ്ടറുകൾ 500 രൂപയ്‌ക്കാണ് ലഭ്യമാകുന്നത്.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനാണ് രാജസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ ബിപിഎൽ, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്കും 450 രൂപ നിരക്കിൽ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാനുള്ള ചരിത്രപരമായ തീരുമാനം ബിജെപി സർക്കാർ കൈക്കൊണ്ടിരിക്കുകയാണ്.” മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ട്വിറ്ററിൽ കുറിച്ചു.
ബിജെപിയുടെ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ സുരക്ഷയ്‌ക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. ബിജെപിയുടെ ഭരണത്തിന് കീഴിൽ കുറ്റകൃത്യങ്ങളുടെ തോത് ക്രമാതീതമായി കുറയും. ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെ ഗെഹ്ലോട്ട് സർക്കാർ നടത്തിയ അഴിമതികൾ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഇതിനോടകം പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. കൂടാതെ എഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആന്റി-ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്സും രൂപീകരിച്ചു.