മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുൻപ് സെർജി ലാവ്റോവുമായി ജയശങ്കർ ചർച്ച നടത്തിയിരുന്നു. ഇൻഡോ-പസഫിക്, യുക്രെയ്ൻ സംഘർഷം, ഇസ്രായേൽ-ഹമാസ് പോരാട്ടം തുടങ്ങീ നിരവധി ആഗോള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
സാമ്പത്തിക മേഖല, കണക്റ്റിവിറ്റി, സൈനിക-സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി നേതാക്കൾ അറിയിച്ചു. തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ജയശങ്കർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര ബന്ധം അതിന്റെ ഏറ്റവും മികച്ച നിലയിലാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
” ഇന്ത്യ-റഷ്യ ബന്ധം സുസ്ഥിരവും ഏറെ ശക്തവുമാണ്. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ഏറ്റവും മികച്ച നിലയിലാണുള്ളത്. 50 ബില്യൺ യുഎസ് ഡോളർ വിപണിയാണ് കഴിഞ്ഞ വർഷം നേടിയത്. റഷ്യയ്‌ക്കും ഇന്ത്യയ്‌ക്കും ഈ ബന്ധത്തിൽ നിന്നുള്ള പ്രയോജനം ലഭിക്കുന്നുണ്ട്. വ്യാപാരം, നിക്ഷേപം, സൈനിക സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലെല്ലാം റഷ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യ വളരെയധികം വിലമതിക്കുന്ന പങ്കാളിയാണ് റഷ്യ. കാലം തെളിയിച്ച സൗഹൃദമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെന്നും” ജയശങ്കർ പറഞ്ഞു.
‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്ത് തന്നെ സൈനിക ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വിപുലീകരിക്കാനുള്ള നടപടികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോർ ഉൾപ്പെടെയുള്ള നിരവധി പദ്ധതികളിൽ ഈ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.