ന്യൂഡൽഹി: ഓപ്പറേഷൻ യാത്രി സുരക്ഷയുടെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ റെയിൽവേ പോലീസ് കണ്ടെടുത്തത് 1.38 കോടിയുടെ മോഷണമുതൽ. 2023 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കണ്ടെടുത്ത മോഷണമുതലിന്റെ കണക്കാണിത്. ആർപിഎഫ് ആണ് ഇവ കണ്ടെത്തിയത്.
സോലാപൂർ ഡിവിഷനിൽ നിന്നുമാണ് ഏറ്റവും അധികം മോഷണമുതൽ കണ്ടെടുത്തത്. 99.29 ലക്ഷം രൂപ വരുന്ന മോഷണ വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ 33 കേസുകൾ രജിസ്റ്റർ ചെയ്യുകയും 102 പേരെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. 169 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 287 പേരെ ശിക്ഷിച്ചു.
ഓപ്പറേഷൻ യാത്രി സുരക്ഷ എന്ന പേരിൽ ട്രെയിൻ യാത്രികരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ആർഫിഎഫും റെയിൽവേ പോലീസും സംയുക്തമായി സഹകരിച്ച് യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ശ്രമത്തിലാണെന്നും ആർപിഎഫ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.