എറണാകുളം: സി.ഡിറ്റ് ഡയറക്ടർ നിയമന യോഗ്യതയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനത്തിനുളള യോഗ്യതകൾ രണ്ടാം പിണറായി സർക്കാരിലാണ് മാറ്റിയത്. ഇതിനെതിരെ സി.ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറായ എംആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
വിദ്യാഭ്യാസം, സയൻസ്, മാസ് കമ്മൂണിക്കേഷൻ മേഖലകളിൽ മികവ് തെളിയിച്ചവരെ നിയമിക്കണം എന്നിയാരുന്നു മുമ്പത്തെ നിയമം. ഇതാണ് ഭരണം തുടങ്ങിയതോടെ രണ്ടാം പിണറായി സർക്കാർ മാറ്റിയത്. സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാം എന്നായിരുന്നു പുതിയ വ്യവസ്ഥ. ജയരാജിന് വേണ്ടിയാണ് നിയമന യോഗ്യത പരിഷ്കരിച്ചതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
നോട്ടിഫിക്കേഷനും തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ജയരാജിന്റെ നിയമനം നഷ്ടമാകുന്ന സാഹചര്യമുണ്ടായത്. മുൻ സി.ഡിറ്റ് ഡയറക്ടർ നിയമനങ്ങൾ ഹൈക്കോടതിയിൽ എത്തിയതോടെ സർക്കാൻ നിയമനങ്ങൾ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സർക്കാർ വ്യവസ്ഥകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്.