ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സമാപിക്കുന്നതിന് പിന്നാലെ ഉത്തർപ്രദേശിലേയ്‌ക്ക് ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും കുത്തൊഴുക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മെച്ചപ്പെട്ട വ്യോമ, റെയിൽ, റോഡ് കണക്റ്റിവിറ്റികൾക്കൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും അയോദ്ധ്യ പുരോഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തുമെന്ന് ഉറപ്പായി.
ജനുവരി 22-ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകുന്നതോടെ അയോദ്ധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രം തുറന്ന് ഒരു മാസം പിന്നിടുമ്പോൾ 3-5 ലക്ഷം സന്ദർശകർ ദിവസവും എത്തുമെന്ന് അയോദ്ധ്യ വികസന അതോറിറ്റി പ്രതീക്ഷിക്കുന്നു. 2024-ൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവും വികസന പ്രവർത്തനങ്ങളും പൂർത്തിയാകുമ്പോൾ നഗരത്തിലേക്കുള്ള ടൂറിസം 10 മടങ്ങ് വർദ്ധിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.
2022-ൽ 8,342.7% വാർഷിക ടൂറിസം വളർച്ചയുമായി അവിശ്വസനീയമായ നാഴികക്കല്ല് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് അടയാളപ്പെടുത്തിയിരുന്നു. 2.36 കോടി ഇന്ത്യക്കാരും 1,465 വിദേശീയരും 2022-ൽ അയോദ്ധ്യ ജില്ല സന്ദർശിച്ചു. 2021-ൽ 1.73 ലക്ഷം ആഭ്യന്തര സന്ദർശകരും 0 വിദേശ സന്ദർശകരുമായിരുന്നു. ഏകദേശം 30 ലക്ഷം ഭക്തർ ഇതിനോടകം അയോദ്ധ്യ സന്ദർശിച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 2023ലെ ആദ്യ ദിനത്തിൽ 50 ലക്ഷത്തോളം സന്ദർശകരെ നിയന്ത്രിക്കാൻ അയോദ്ധ്യ പോലീസ് തയ്യാറായും കഴിഞ്ഞു.
രാമക്ഷേത്ര നിർമാണത്തിലൂടെ അയോദ്ധ്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ നേട്ടമുണ്ടാക്കി. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ ഫലമായി അയോദ്ധ്യ ജില്ലയിലെ പ്രദേശവാസികളും പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിരവധി പുതിയ കടകൾ തുറന്നിട്ടുണ്ട്. സന്ദർശകർക്ക് വൈവിധ്യമാർന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു. താമസം, ഗതാഗതം, ഭക്ഷണം, ചരക്കുകൾ, സേവനങ്ങൾ എന്നിവയിലൂടെ ചെറുകിട സംരംഭകർക്കടക്കം വലിയ വരുമാനം ലഭിക്കും.