ഇസ്ലാമബാദ്: പാകിസ്താനിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ജമിയത്ത് ഉലമ ഇസ്ലാം- ഫസലൂർ തലവൻ മൗലാന ഫസലുർ റഹ്മാന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ദേര ഇസ്മായിൽ ഖാൻ പ്രദേശത്ത് വച്ച് ആക്രമണം ഉണ്ടായതായി പാർട്ടി വക്താവ് മുഫ്തി അബ്രാർ സ്ഥിരീകരിച്ചു. പാക് മതപണ്ഡിതരുടെ സംഘടനയായ ജമാഅത്തുൽ ഉലമ ഇസ്ലാമിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം തീപ്പൊരി പ്രസംഗകനും കൂടിയാണ്. ഫസലുർ റഹ്മാൻ സുരക്ഷിതനാണെന്നാണ് വിവരം.
പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ സുരക്ഷയെക്കുറിച്ച് ഫസലുർ റഹ്മാൻ ആശങ്കാകുലനായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ദേര ഇസ്മായിൽ ഖാൻ, ലക്കി മർവത്ത് എന്നിവിടങ്ങളിലുളള പോലീസ് തനിക്ക് സുരക്ഷ നൽകുന്നില്ലെന്നും ഫസലൂർ റഹ്മാൻ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആക്രമിക്കപ്പെട്ടാൽ പാക് ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസയെയും, ചീഫ് ഇലക്ഷൻ കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയെയും ഉത്തരവാദികളാക്കുമെന്ന് ഫസലുർ റഹ്മാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻപും ഫസലുർ റഹ്മാന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു.സെപ്തംബറിൽ ബലൂചിസ്ഥാനിലെ മസ്തുങ് ഏരിയയിലുണ്ടായ സ്ഫോടനത്തിൽ മുതിർന്ന നേതാവായിരുന്ന ഹാഫിസ് ഹംദുള്ളയ്ക്ക് പരിക്കേറ്റിരുന്നു.