രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാൻ നിർണ്ണായ പങ്കുവഹിച്ച ഒന്നായിരുന്നു യുപിഐ. ഇന്ന് ഇന്ത്യയുടെ ഓരോ കോണിലേക്കും യുപിഐ മുഖേന വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയും. പുതുവത്സരം ആരംഭിച്ചതോടെ യുപിഐ സംവിധാനത്തിൽ ചില പരിഷ്‌കാരങ്ങൾ ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം..
1. ഫോൺപേ, പേയ്ടിഎം, ഗൂഗിൾപേ പോലെയുള്ള യുപിഐ ആപ്പുകളിലെ അക്കൗണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൾ ഇന്നുമുതൽ അവ ലഭ്യമാകുകയില്ല. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും 2023 ഡിസംബർ 31 മുതൽ ഡിയാക്ടിവേറ്റ് ആയിരിക്കും.
2. യുപിഐ മുഖേന അയക്കുന്ന പണത്തിന്റെ പ്രതിദിന പരിധി 1 ലക്ഷമാക്കി ഉയർത്തിയത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
3. യുപിഐ ആപ്പുകൾ മുഖേന ആർക്ക് പണമിടപാടുകൾ നടത്തിയാലും അവരുടെ ബാങ്ക് അക്കൗണ്ടിന്റെ പേര് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. തെറ്റായ പണമിടപാടുകളെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നതാണ്.
4. യുപിഐ വാലറ്റുകൾ മുഖേന നടത്തുന്ന പണമിടപാടുകൾ 2,000 രൂപയ്‌ക്ക് മുകളിലാണെങ്കിൽ 1.1 ശതമാനം ഫീസ് ഈടാക്കും.
5. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയുമായി ആർബിഐ കൈക്കോർത്തതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടും ഇന്നുമുതൽ യുപിഐ എടിഎം മെഷീനുകൾ നിലവിൽ വരും. അവിടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നിങ്ങൾക്ക് പണം പിൻവലിക്കാവുന്നതാണ്. ഡെബിറ്റ് കാർഡ് ആവശ്യമായി വരികയില്ല.
ഇതുകൂടാതെ ഓൺലൈൻ പേയ്‌മെന്റ് മുഖേനയുള്ള തട്ടിപ്പുകൾ കുറയ്‌ക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില മാറ്റങ്ങൾ യുപിഐ ആപ്പുകളിൽ നിലവിൽ വന്നിരുന്നു. രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള തുക പുതിയൊരു ഇടപാടുകാരന് ആദ്യമായി അയക്കുമ്പോൾ 4 മണിക്കൂർ കാലതാമസം നേരിടും. അപരിചിത അക്കൗണ്ടുകളുമായി പണമിടപാട് നടത്തുമ്പോൾ തട്ടിപ്പിനിരയാകാനുള്ള സാധ്യത ഇതുവഴി കുറുന്നു.