ഗുവാഹത്തി: സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വകാര്യ മദ്രസകളുടെ സംഘടനകളുമായാണ് അസം സർക്കാരിന്റെ ചർച്ച പുരോഗമിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകളെ ജനറൽ സ്‌കൂളുകളാക്കി മാറ്റിയതിന് പിന്നാലെയാണ് പുതിയ നീക്കം.
മൂവായിരത്തിലധികം സ്വകാര്യ മദ്രസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ നിന്ന് ആയിരത്തോളം മദ്രസകൾ ജനറൽ സ്‌കൂളുകളാക്കി മാറ്റാനാണ് ശ്രമം. അഞ്ചോളം വ്യത്യസ്ത സമുദായത്തിൽ പെടുന്ന മുസ്ലീങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരുടെ സെൻസസ് നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അസമീസ് മുസ്ലീം സമുദായങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും, മുനിസിപ്പാലിറ്റികളും പരിശോധിച്ച് 2024 അവസാനത്തോടെ സെൻസസ് പൂർത്തിയാക്കാനാണ് നീക്കമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
അസമിലെ രണ്ട് ജില്ലകളിൽ അഫ്‌സ്പ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”അഫ്‌സ്പ പിൻവലിക്കാൻ അസം സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ നാല് ജില്ലകളിൽ മാത്രമായി അഫ്‌സ്പ ചുരുങ്ങിയിരിക്കുകയാണ്. വൈകാതെ തന്നെ രണ്ട് ജില്ലകളിൽ നിന്ന് കൂടി ഇത് പിൻവലിക്കും. അസം, നാഗാലാൻഡ്, അരുണാചൽ അതിർത്തികൾ ചേരുന്ന മേഖലയിൽ നിന്ന് അഫ്സ്പ പിൻവലിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ല. എങ്കിലും മുന്നോട്ടുള്ള ഘട്ടം എത്തുമ്പൊഴേക്കും അഫ്‌സ്പ പൂർണമായി പിൻവലിക്കാനാകുമെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.