നവിമുംബൈ: അക്ഷരവായനയിൽ നിന്നും ചിത്രവായനയിലേക്കുള്ള മാറ്റം മലയാള ബാലസാഹിത്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കവിയും ഗാനരചയിതാവും നാടകപ്രവർത്തകനുമായ പി.കെ. മുരളീകൃഷ്ണൻ. “ബാലസാഹിത്യത്തിന് ഒരാമുഖം” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ഡിസംബർ 31ന് നെരൂളിൽ ന്യൂബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യ ചർച്ചാവേദി അക്ഷരസന്ധ്യയിൽ മുഖ്യാതിഥി പങ്കെടുത്താണ് അദ്ദേഹത്തിന്റെ വാക്കുകൾ.
കുഞ്ചൻനമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടു മുതൽ ഏതാണ്ട് നൂറു വർഷത്തോളം പഴക്കമുള്ള ബാലസാഹിത്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. കവിതകളും കഥകളും നാടകങ്ങളും ശാസ്ത്ര-വിജ്ഞാന ശാഖകളുമായി 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ നിന്നും വളർന്നു വികസിച്ച ബാലസാഹിത്യരംഗം ഓഡിയോ – വിഷ്വൽ ടെക്നോളജിയും വിപണി മാത്രം ലക്ഷ്യമിടുന്ന പ്രസാധകരുടെയും വരവോടെ തകർന്നു. സാങ്കേതിക വിദ്യ നിലനിൽക്കുന്നത്. അതിന്റെ ഉപയുക്തതയിൽ മാത്രമാണെന്നും ധാർമ്മികതയിലല്ലെന്നും മുരളീകൃഷ്ണൻ ചൂണ്ടിക്കാട്ടി.
നാം ഏറ്റവും അധികം സ്നേഹിക്കുന്നത് കുട്ടികളെയാണ്. അതേസമയം സമൂഹം ഏറ്റവും അധികം അവഗണിക്കുന്നതും അവരെ തന്നെയാണെവന്ന് അക്ഷരസന്ധ്യ കൺവീനർ എം.പി.ആർ. പണിക്കർ ചൂണ്ടിക്കാണിച്ചു. കുട്ടികൾക്ക് വേണ്ടി ഒരു സ്ഥിരം നാടകവേദിക്കായുള്ള തുടക്കം കൂടിയാണ് ഈ ചർച്ചയെന്ന് സ്വാഗതം പറഞ്ഞ സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട പറഞ്ഞു. സമാജം പ്രസിഡൻ്റ് കെ. കുറുപ്പ് അദ്ധ്യക്ഷനായി.