ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ഒഡീഷ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 11 പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീട്ടുജോലി ചെയ്തിരുന്ന 16-റുകാരിയെയാണ് 12 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ ജന്മദിനത്തിൽ ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് ഇമ്രാനും മറ്റൊരു സുഹൃത്ത് ഷോയിബും ആർകെ ബീച്ചിനടുത്തുള്ള ഒരു ലോഡ്ജിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാനായി ബീച്ചിലെത്തിയ കുട്ടിയെ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടുന്ന സംഘം ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയായിരുന്നു. ഡിസംബർ 23 ന്, ഒഡീഷയിലെ ഒരു പോലീസ് സ്റ്റേഷന് സമീപത്ത് 200 രൂപയുമായി പ്രതികളിലൊരാൾ കുട്ടിയെ ഇറക്കിവിടുകയായിരുന്നെന്ന് ആന്ധ്രപ്രദേശ് പോലീസ് അറിയിച്ചു.
ഒഡീഷയിൽ നിന്ന് ഒമ്പത് മാസം മുമ്പാണ് പെൺകുട്ടി വിശാഖപട്ടണത്തെത്തിയത്. ഡിസംബർ 17-ന് കുട്ടിയെ കാണാതാവുകയും പിതാവ് വിശാഖപട്ടണം പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്.