ടെട്രിസിന്റെ മുഴുവൻ ലെവലുകളും കീഴടക്കി 13-കാരൻ. ലോകമെമ്പാടും വൻ ജനപ്രീതി സ്വന്തമാക്കിയ വീഡിയോ ഗെയിമായ ടെട്രിസ് ഇതിന് മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാത്രമാണ് പൂർത്തീകരിച്ചത്. എന്നാൽ ഈ ഗെയിമിൽ വിജയിക്കുന്ന ആദ്യ മനുഷ്യനായി മാറിയിരിക്കുകയാണ് ഒക്ലഹോമയിൽ നിന്നുള്ള 13-കാരൻ വില്ലിസ് ഗിബ്‌സൺ. ടെട്രിസിൽ ഇതുവരെ രേഖപ്പെടുത്തിയ ഓവറോൾ സ്‌കോർ തകർത്ത് 9,99,999 എന്ന റെക്കോർഡ് പോയിന്റോടെയാണ് ഗിബ്‌സൺ നേട്ടം കൈവരിച്ചത്.
എന്റെ വിരലുകൾ എനിക്ക് അനുഭവപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു ഫൈനൽ സ്റ്റേജ് കടന്നയുടൻ ഗിബ്‌സണിന്റെ പ്രതികരണം. ഇത് അവിശ്വസനീയമായ നേട്ടമാണെന്ന് ക്ലാസിക് ടെട്രിസ് ലോക ചാമ്പ്യൻഷിപ്പിന്റെ സിഇഒ വിൻസ് ക്ലെമെന്റെ പ്രതികരിച്ചു. ഈ ഗെയിം വികസിപ്പിച്ചവർ ഇത് ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. ഏതെങ്കിലും ഒരു മനുഷ്യൻ ഇത്രയും ദൂരം സഞ്ചരിച്ചെത്തുമെന്നോ തോൽക്കാതെ അവസാനം വരെ പിടിച്ചുനിൽക്കുമെന്നോ അവർ സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം മാത്രമാണ് ടെട്രിസ് പരാജയപ്പെടുത്തിയത്.
1984ൽ പുറത്തിറങ്ങിയ പസിൽ വീഡിയോ ഗെയിമാണ് ടെട്രിസ്. സോവിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന അലെക്‌സി പജിറ്റ്‌നോവ് ആയിരുന്നു ഡെവലപ്പർ. ഗെയിം അതിവേഗം ലോകപ്രശസ്തി നേടുകയും ചെയ്തിരുന്നു. വിവിധ രൂപത്തിലുള്ള ബ്ലോക്കുകൾ സ്‌ക്രീനിന് താഴേക്ക് വീഴുകയും ഇവയെ അടുക്കിവയ്‌ക്കുന്നതുമാണ് ഗെയിമിലുള്ളത്.















