തിരുവനന്തപുരം: പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുംനാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസുകാരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും നല്ല നമസ്കാരമെന്നും ഇതാണോ രാഹുൽ ഗാന്ധി പറയുന്ന സ്നേഹത്തിന്റെ കട തുറക്കൽ എന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയന് സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ കൊള്ളുന്നത് സുധാകരന്റെ യുവതുർക്കികൾക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ അഴിമതിയും ധൂര്‍ത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു. സർവ്വകലാശാലകളിലെ അവിഹിത ഇടപെടലുകള്‍, മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ വിവാദം തുടങ്ങീ എല്ലാത്തിലും പരസ്പര സഹകരണം നിലനിൽക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസുകാരുടെ തല ഡിവൈഫ്ഐക്കാര്‍ അടിച്ചുപൊളിച്ചിട്ടും കോണ്‍ഗ്രസ് പുലര്‍ത്തിയ മൗനം ഈ ധാരണയുടെ തെളിവാണ്.’ഇൻഡി’സഖ്യത്തിന്റെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചാണ് പ്രധാനമന്ത്രി തൃശൂരില്‍ പറഞ്ഞത്. കോൺഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാന്‍ കേരളം ഇനിയും വൈകരുത്. മോദി വിരോധത്താല്‍ കേന്ദ്രപദ്ധതികള്‍ ഇവര്‍ ഒത്തുചേര്‍ന്ന് അട്ടിമറിക്കുമ്പോള്‍ ഇരുളടയുന്നത് നാടിന്റെ ഭാവിയെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.