ഇന്ത്യയെ വാനോളം പുകഴ്‌ത്തി നിക്ഷേപ രംഗത്തെ പ്രമുഖനും മൊബിയസ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് എൽഎൽപിയുടെ സ്ഥാപകനുമായ മാർക്ക് മോബിയസ്. ഭാരതത്തിന്റെ വളർച്ചയിൽ താനും ആകൃഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ഇന്ത്യ ആകർഷിക്കുന്നുവെന്നും മോബിയസ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒരു മാസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു നിക്ഷേപ വിപണിയിലെ പ്രമുഖൻ.
രാജ്യത്തെ ഒൻപത് വ്യത്യസ്ത നഗരങ്ങൾ സന്ദർശിച്ച അനുഭവം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജയ്പൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തുടർന്ന് ഉദയ്പൂർ, മുംബൈ, ഹൈദരാബാദ്, തിരുപ്പതി, ചെന്നൈ, കൊച്ചി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയുടെ അവിശ്വനീയമായ ഭൂമിയുടെ വൈവിധ്യത്തിൽ അത്ഭുതം തോന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യത്യസ്തയ്‌ക്കിടയിലും ഒത്തൊരുമയാണ് പ്രകടമാകുന്നതെന്നും മോബിയസ് തന്റെ ബ്ലോഗിൽ കുറിച്ചു.
India is sweeping investors off their feet with its allure and promises of great rewards. I too am fascinated by its huge growth potential. But it’s crucial to get a solid grasp of the market’s nuances before going all in. Read my latest blog post: https://t.co/3cO9p2kYGr pic.twitter.com/BxGiVyZcav
— Mark Mobius (@MarkMobiusReal) January 3, 2024
വെസ് ആൻഡേഴ്സൺ സിനിമയുടെ സെറ്റിനോടാണ് മോബിയസ് ജയ്പൂരിനെ ഉപമിച്ചത്. വർണാഭവും വിചിത്രവുമായ ഒരു കാഥാപാത്രത്തെ കാത്തിരിക്കുന്നത് പോലെയാണ് ഇവിടം. വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത മോബിയസ്, അത്യാധുനിക സൗകര്യങ്ങളെ പുകഴ്‌ത്തി. കുറഞ്ഞ ചെലവിൽ സുഖപ്രദമായ ചാരിയിരിക്കുന്ന ഇരിപ്പിടങ്ങൾ, സ്വാദിഷ്ടമായ ഇന്ത്യൻ ഭക്ഷണം, മികച്ച സേവനങ്ങൾ തുടങ്ങിയവയാണ് വന്ദേ ഭാരത് നൽകുന്നതെന്നും പ്രതീക്ഷിക്കുന്നതിന് അപ്പുറത്താണ് ഇന്ത്യയെന്നും അദ്ദേഹം കുറിച്ചു. മുംബൈ സന്ദർശനത്തിനെത്തിയ അദ്ദേഹം മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിലും പങ്കെടുത്തു. സമ്മേളനത്തിലെ ജനപങ്കാളിത്തവും സ്വീകരിച്ച നടപടികളും അത്ഭുതപ്പെടുത്തി. രാജ്യത്ത് വർദ്ധിച്ച് വരുന്ന മ്യൂച്വൽ ഫണ്ടുകളും അവയുടെ ജനപ്രീതിയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓട്ടോയിലുള്ള യാത്രയാണ് കൊച്ചിയിലെത്തിയ മോബിയസ് ആഘോഷമാക്കിയത്. ബെംഗളൂരുവിൽ മെട്രോയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മെട്രോയുടെ വൃത്തിയെയും അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമാണ് ബെംഗളൂരുവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടുമുള്ള യാത്രയിൽ നിവധി സംരംഭകരെയും സോഫ്റ്റ് വെയർ എഞ്ചിനീയർമാരെയും കണ്ടുമുട്ടിയെന്നും അവർ ജോലി ചെയ്യുന്ന കമ്പനികളെ മെച്ചപ്പെട്ടതാക്കണമെന്ന അവരുടെ മനോഭാവം മതിപ്പുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.