എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ – സീരിയൽ ആർട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്. നടൻ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങി നിരവധി പേർക്കും അക്ഷതം കൈമാറിയിരുന്നു. ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയുടെ ഹൃദയഭാഗത്ത് രാമക്ഷേത്രം ഉയരുന്നത്. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ആ സുദിനം ജനുവരി 22 ആണ്. പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-തിൽ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.