ന്യൂഡൽഹി: ഡൽഹിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ഇവരുടെ സഹായിയായ യുവതിയുമാണ് പിടിയിലായത്. ഓൾഡ് ഡൽഹിയിലെ സദർ ബസാറിനു സമീപമാണ് സംഭവം.
ജനുവരി ഒന്നിനാണ് സംഭവം നടന്നത്. ഛത്തീസ്ഗഢ് സ്വദേശിയായ ചായക്കട നടത്തുന്ന സുരേഷ് കുമാർ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇതേ കടയിലെ തൊഴിലാളികളായ 12, 14, 15 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികൾ. സമീപത്ത് മാലിന്യം എടുക്കാൻ വരുന്ന ആളാണ് സ്ത്രീ. പുതുവത്സരം ആഘോഷിക്കാൻ ഒരു പെൺകുട്ടിയെ കൊണ്ട് വരണമെന്ന് സ്ത്രീയോട് സുരേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇയാൾ പണവും വാഗ്ദാനം ചെയ്തിരുന്നെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ദിവസമാണ് 12-കാരിയെ സ്ത്രീ കണ്ടുമുട്ടിയത്. ഖുർഷിദ് മാർക്കറ്റിലെ ഒരു വീട്ടിൽനിന്നും മാലിന്യം എടുക്കാൻ പറയുകയും ചെയ്തു. ഇതുപ്രകാരം മാലിന്യം എടുക്കാനെത്തിയ കുട്ടിയെ നാലുപേരും ചേർന്ന് പീഡിപ്പിക്കുകയും സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ച് തിരികെ വീട്ടിലെത്തിയ പെൺകുട്ടി രണ്ട് ദിവസം സംഭവം ആരെയും അറിയിച്ചിരുന്നില്ല.
പിന്നീട് ജനുവരി 5-ന് സദർ ബസാറിൽ മാലിന്യം ശേഖരിക്കാൻ മടങ്ങിയെത്തിയപ്പോൾ പരിസരത്ത് താമസിക്കുന്ന ബന്ധുവിനോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്. ബന്ധുവാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.