കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിനെ മതനിന്ദ ആരോപിച്ച് കൈവെട്ടിയ കേസിൽ ഒന്നാം പ്രതി സവാദിനെ എൻഐഎ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന്. 2010 ജൂലൈയിൽ ടിജെ ജോസഫിനെ വെട്ടിപ്പരിക്കേൽപ്പിച്ച ദിവസം മുതൽ ഒളിവിൽ പോയ സവാദിനെ തന്ത്രപരമായാണ് എൻഐഎ പിടികൂടിയത്. അശമന്നൂർ സ്വദേശിയായ സവാദ് കേസിലെ ഒന്നാം പ്രതിയായിട്ടും 13 വർഷം കേരളത്തിൽ സ്വൈര്യവിഹാരം നടത്തിയെന്നത് പോലീസിന്റെ പിടിപ്പുകേടാണെന്ന വിമർശനവും ശക്തമാവുകയാണ്.
സാവേദിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എൻഐഎ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മട്ടന്നൂരിലെ ബേരത്ത് നിന്ന് സവാദ് എൻഐഎയുടെ പിടിയിലാകുന്നത്. അവിടെ മരപ്പണി ചെയ്ത് വരികയായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഇന്നലെ അർദ്ധരാത്രി വാടകവീട്ടിൽ നിന്ന് സവാദിനെ പിടികൂടുകയായിരുന്നു എൻഐഎ. ഇവിടെ കഴിഞ്ഞ ഒമ്പത് മാസമായി കഴിയുന്നുണ്ടായിരുന്നു എന്നാണ് സൂചന. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് സവാദിനെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും.
13 വർഷങ്ങൾക്ക് മുമ്പ് ചോദ്യപേപ്പറിൽ മതനിന്ദിയുണ്ടെന്ന് ആരോപിച്ചാണ് അദ്ധ്യാപകനായ ടി.ജെ ജോസഫിനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൺമുന്നിലിട്ട് പിഎഫ്ഐ ഭീകരർ അതിക്രൂരമായി ആക്രമിച്ചത്. അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റി പോപ്പുലർഫ്രണ്ട് ഭീകരർ ‘ശിക്ഷവിധിച്ചു’. കൈപ്പത്തി വെട്ടിയത് സവാദായിരുന്നു. കേസിന്റെ വിചാരണ 12 വർഷത്തോളം നീണ്ടുനിന്നു. പ്രാകൃതനിയമങ്ങളുടെ ഇരയാണ് താനെന്നും ഉന്മൂലനം ചെയ്യേണ്ടത് അത്തരം പ്രാകൃത വിശ്വാസങ്ങളെയാണെന്നുമായിരുന്നു കേസിന്റെ ശിക്ഷാവിധി വേളയിൽ ടി.ജെ ജോസഫ് പ്രതികരിച്ചത്.