തിരുവനന്തപുരം: കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് പൂർണമായും മതമൗലികവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞതായും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പട്ടേലിന്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയ പാർട്ടി രാഹുലിന്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വാർത്താ കുറിപ്പിലൂടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നേതാക്കളാരും പങ്കെടുക്കുന്നില്ലെന്ന വിവരം കോൺഗ്രസ് അറിയിച്ചത്. ചടങ്ങ് രാഷ്ട്രീയ വൽക്കരിക്കപ്പെട്ടതായും അതിനാലാണ് മാറിനിൽക്കുന്നതെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിവരിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പിന്മാറ്റത്തിനെതിരെ വൻ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
കോൺഗ്രസ് നേതാക്കൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതിനെതിരെ ബിജെപി രംഗത്തുവന്നു. രാമൻ മിഥ്യ യാണെന്ന് വിശ്വസിക്കുന്നവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചതുപോലെ ജനങ്ങളും അവരെ നിരാകരിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.