ന്യൂയോർക്ക്: യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ” ലോകത്തിലെ തന്നെ ഏറ്റവും പ്രധാന ജലപാതകളിലൊന്നായ ചെങ്കടലിലെ ഗതാഗതം തടസപ്പെടുത്താനാണ് ഹൂതികൾ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മേഖലയിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായി മാറിയിരിക്കുകയാണ്. ജീവന് ഭീഷണി ഉയർത്തുന്ന നടപടികൾക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കും.
ചെങ്കടലിൽ നടത്തിയ ആക്രമണങ്ങൾ യുഎസ് ഉദ്യോഗസ്ഥരേയും നാവികരേയും ഞങ്ങളുടെ പങ്കാളികളേയുമെല്ലാം അപകടത്തിലാക്കുന്നതായിരുന്നു. നാവിക ഗതാഗതത്തിന് കനത്ത ഭീഷണി ഉയർന്നതോടെയാണ് ഇത്തരത്തിൽ തിരിച്ചടിക്കേണ്ടി വന്നത്. അന്താരാഷ്‌ട്ര വാണിജ്യ മേഖലയിലെ സ്വതന്ത്രമായ മുന്നേറ്റത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ഇനിയും സ്വീകരിക്കും. ചരിത്രത്തിലാദ്യമായി ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉൾപ്പെടെ, 27 തവണയാണ് ഇതുവഴി പോയ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ബ്രിട്ടണ് പുറമെ ഓസ്ട്രേലിയ, ബഹ്റൈൻ, കാനഡ, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നും” ജോ ബൈഡൻ ചൂണ്ടിക്കാട്ടി.
വിഷയവുമായി ബന്ധപ്പെട്ട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും സംസാരിച്ചു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഹൂതികൾ അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിച്ച് നടത്തുന്നതിലുള്ള ആശങ്കകൾ പങ്കിട്ടതായി ബ്ലിങ്കൻ വ്യക്തമാക്കി. അന്താരാഷ്‌ട്ര വ്യാപാരം സുഗമമാക്കുന്ന ഒരു പ്രധാന വാണിജ്യ ഇടനാഴിയാണ് ചെങ്കടലെന്നും, ഇതുവഴി പോകുന്ന കപ്പലുകൾ സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണവും ഉണ്ടാകുമെന്ന് ജയശങ്കർ അറിയിച്ചതായും ആന്റണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി.