കൊച്ചി: മലയാളമണ്ണിൽ രണ്ടാം സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ, അരലക്ഷം പ്രവർത്തകരെ അണിനിരത്തി ഒരു കിലോമീറ്ററോളം റോഡ്‌ഷോ നടത്തും. 16-ന് വൈകുന്നേരം ആറ് മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് നിന്ന് ഹോസ്പിറ്റൽ റോഡ് വഴി എറണാകുളം ഗസ്റ്റ് ഹൗസ് വരെയാകും റോഡ്ഷോ.
സർക്കാർ ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രി താമസിക്കുക. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോയിൽ പങ്കെടുക്കാനെത്തും. അദ്ദേഹത്തിന് അഭിവാദ്യമർപ്പിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അരലക്ഷം പ്രവർത്തകരെ അണിനിരത്തും. പിറ്റേന്ന് രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും.
പത്ത് മണിയോടെ തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.11-ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 7,000 പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ അറിയിച്ചു. ശേഷം നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങും.