ന്യൂഡൽഹി: സൂഫീ തീർത്ഥാടന കേന്ദ്രങ്ങൾ കൂട്ടിയോജിപ്പിച്ച് സൂഫി സർക്യൂട്ട് രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി സൂഫി പ്രതിനിധി സംഘം. ഡൽഹിയിലെ വസതിയെലത്തിയാണ് സൂഫി പ്രതിനിധികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 45 മിനിറ്റോളം സൂഫി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സൂഫി പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
സൂഫി സർക്യൂട്ട് എന്നത് വളരെ നല്ല ആശയമാണെന്നും ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി വിപുലമായ ചർച്ചകൾ നടത്തണമെന്നും സൂഫി പ്രതിനിധികളോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. സൂഫി സർക്യൂട്ട് രൂപീകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിനെ ഏൽപ്പിക്കണം. ഇത് രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുമായും സൂഫി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൂഫി സംഘം അജ്മീർ സന്ദർശിക്കുകയും പ്രധാനമന്ത്രിക്ക് ചാദർ സമ്മാനിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് താരിഖ് മൻസൂർ, ഡൽഹി ഹജ് കമ്മിറ്റി ചെയർമാൻ കൗസർ ജഹാൻ, നാഗ്പൂർ, അഹമ്മദാബാദ് ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള സൂഫി ഹസ്രത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.