ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യമന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണം, ഗാസയിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ, ബ്രിക്‌സിന് കീഴിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ചെങ്കടൽ വഴി കടന്നു പോകുന്ന വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ കുറച്ച് നാളുകളായി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സമുദ്ര സുരക്ഷയ്ക്കുള്ള ഭീഷണി പരിഹരിക്കണമെന്ന് എസ്.ജയശങ്കർ ആവശ്യപ്പെട്ടു. സമുദ്ര ഗതാഗതത്തിന് ഭീഷണി ഉയർന്നതോടെ ഹൂതികളുടെ കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടണും സംയുക്തമായി ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ചബഹാർ തുറമുഖവുമായും ഐഎന്‍എസ്ടിസി കണക്ടിവിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും ആശാവഹമായ ചർച്ചകൾ നടന്നതായും. ചെങ്കടലിൽ സമുദ്ര ഗതാഗതത്തിനുള്ള ഭീഷണിയെ കുറിച്ചും അവ എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചതായും’ എസ്.ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തിന് ഒന്നാകെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയുടെ ഊർജ്ജ, സാമ്പത്തിക മേഖലകളിലുൾപ്പെടെ നേരിട്ടുള്ള സ്വാധീനമാണ് ഈ വിഷയത്തിനുള്ളത്. നിലവിലെ സാഹചര്യം ആർക്കും ഗുണകരമായ ഒന്നല്ല. പ്രകോപനപരമായ കാര്യങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ജയശങ്കർ വ്യക്തമാക്കി.
ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യക്കുള്ളതെന്നും, എന്നാൽ സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ഗാസയിലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റൈസിയുമായും എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ ഇറാൻ-ഇന്ത്യ വിദേശകാര്യമന്ത്രിമാർ ചർച്ചകൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നതായും ഈ റിപ്പോർട്ടിൽ പറയുന്നു.