തിരുവനന്തപുരം: 20 മിനിറ്റോളം ബസ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുകയും ഇതേ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി. താത്കാലിക ഡ്രൈവറെ പിരിച്ച് വിടുകയും രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പാറശാല ഡിപ്പോയിലെ താത്കാലിക ഡ്രൈവർ പി. ബൈജുവിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടർ ശ്രീജിത്ത് രവി, പാറശാല യൂണിറ്റിൽ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന ചാർജ്മാൻ കെ. സന്തോഷ് കുമാർ എന്നിവർക്കാണ് സസ്പെൻഷൻ.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സിഎംഡി എത്തിയ വേളയിലാണ് നെയ്യാറ്റിൻകര- കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്തിരുന്ന ബസ്, ഡ്രൈവറോ കണ്ടക്ടറോ ഇല്ലാതെ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, സെൽഫ് എടുക്കാത്തത് കൊണ്ടാണ് എന്നായിരുന്നു ഡ്രൈവറുടെ ധിക്കാരപരമായ മറുപടി. ഒരു തുള്ളി ഡീസൽ പോലും പാഴാക്കരുതെന്ന നിർദ്ദേശം നിലനിൽക്കേയാണ് ഇത്തരം പ്രവൃത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടത്.
ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയാൻ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. ബസ് അനാവശ്യമായ നിർത്തിയിടുകയും അതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ബസിലെ ബദലി ഡ്രൈവറുടെ ഭാഗത്തും ഗുരുതമായ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.