വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ നിന്നും പ്രമുഖ വ്യവസായിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി പിന്മാറി. പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതിനെ തുടർന്നാണ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. തന്റെ തുടർന്നുള്ള പിന്തുണ മുൻ പ്രസിഡന്റും നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ലീഡുചെയ്യുകയും ചെയ്യുന്ന ഡോണൽ ട്രംപിനായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള തിരഞ്ഞെടുപ്പിൽ ഇനി മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. അതിനാൽ മത്സര രംഗത്തുനിന്നും പിന്മാറുകയാണ്. ഡോണൽ ട്രംപിനെ ഫോണിൽ വിളിച്ച് വിജയാശംസകൾ നേർന്നു. രാജ്യ നന്മയ്‌ക്കായി ഇനിയും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ‘അമേരിക്ക ഫസ്റ്റ്’ ക്യാമ്പെയിനെ പിന്തുണയ്‌ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. വിവേക് രാമസ്വാമി സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. ട്രംപ് നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച പ്രസിഡന്റാണെന്നായിരുന്നു അടുത്തിടെ വിവേക് നടത്തിയ പരാമർശം.
ഇന്ത്യയിൽ നിന്നും കുടിയേറിയ ദമ്പതികളുടെ മകനായി ഓഹിയോയിലാണ് വിവേക് ജനിച്ചത്. 38 കാരനായ അദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയാണ്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ ആദ്യം മുന്നേറിയെങ്കിലും ശേഷം വിവേക് പിന്നോട്ടുപോകുകയായിരുന്നു. നാലാം സ്ഥാനമായിരുന്നു വിവേകിന് ലഭിച്ചത്. പിന്നാലെ മത്സരത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.