തിരുവനന്തപുരം: സ്വകാര്യബാങ്കിൽ പണയം വച്ച സ്വർണം മറിച്ചുവിറ്റ കേസിൽ ബാങ്ക് മാനേജരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സ്വകാര്യ ബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. ഏകദേശം 215 പവൻ സ്വർണം തിരിമറി നടത്തിയ സംഭവത്തിൽ മാനേജർ അടക്കം മൂന്ന് പേരെ പിടികൂടി. ബാങ്ക് മാനേജർ എച്ച് രമേശ്, സുഹൃത്ത് ആർ വർഗീസ്, സ്വർണ വ്യാപാരി എംഎസ് കിഷോർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാങ്കിൽ നടന്ന ഓഡിറ്റിംഗിലാണ് മോഷണ വിവരം പുറത്തറിയുന്നത്. രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായി പ്രവർത്തിച്ച കാലയളവിലാണ് തിരിമറി നടത്തിയത്. ഏഴ് പേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണമാണ് സംഘം പലപ്പോഴായി പിടികൂടിയത്. സ്വർണം തിരിച്ചെടുക്കുന്നതിനായി ഉപയോക്താക്കൾ എത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിയുന്നത്.
തുടർന്ന് ഈ കഴിഞ്ഞ ഒക്ടോബർ 27-ന് നടത്തിയ ഓഡിറ്റിംഗിൽ ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നാലെ ബാങ്കിന്റെ റീജണൽ മാനേജർ മണ്ണന്തല പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കാലയളവിൽ പ്രതി രമേശ് ട്രാൻസ്ഫർ നേടി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. റീജണൽ മാനേജരിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അമ്പത് ലക്ഷം രൂപയുടെ കടം പ്രതികൾക്കുണ്ടായിരുന്നു. കടബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് പ്രതികൾ മോഷണം നടത്തിയത്. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയത്.