ന്യൂഡൽഹി: പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആ രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ. ഭീകരവാദത്തോട് ഒരു രീതിയിലും സഹിഷ്ണുതയില്ല, രാജ്യങ്ങൾ അവരുടെ സ്വയം പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികൾ മനസിലാക്കാൻ സാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ” ഇപ്പോഴുള്ളത് ഇറാനും പാകിസ്താനും തമ്മിലുള്ള ഒരു പ്രശ്നമാണ്. ഇന്ത്യ ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. രാജ്യങ്ങൾ അവരുടെ സ്വയം പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികളെ മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും” വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാകിസ്താനിലെ ബലൂചിസ്ഥാനിലാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയത്. സുന്നി ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ തകർത്തതായി ഇറാൻ വ്യക്തമാക്കി. ഏതാനും നാളുകളായി പാക് അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഇറാനിലെ പോലീസ് സ്റ്റേഷനിൽ ജെയ്ഷെ അൽ-അദൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ബഹുമാനിക്കുന്നുണ്ടെന്നും, അവരുടെ രാജ്യത്തുള്ള ഭീകരസംഘടനയെ മാത്രമാണ് ലക്ഷ്യമിട്ടത് എന്നുമാണ് ആക്രമത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പറഞ്ഞത്. വിഷയത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന പാകിസ്താന്റെ ഭീഷണിയേയും ഇറാൻ തള്ളി. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും അനുവദിക്കില്ലെന്നും ഹുസൈൻ അമീർ പറയുന്നു.