ഇസ്ലാമാബാദ്: ഇറാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പാകിസ്താൻ. ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള നീക്കം. ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമായ നീക്കമാണെന്നും, ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പാകിസ്താൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇറാന്റെ നീക്കത്തെ ശക്തമായി അപലപിച്ച പാകിസ്താൻ, ഇനി എന്തുണ്ടായാലും അതിന്റെ ഉത്തരവാദിത്വം ഇറാന് മാത്രമായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ബലൂച് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തനാക്കി. പാകിസ്താന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ബഹുമാനിക്കുന്നുണ്ടെന്നും, അവരുടെ രാജ്യത്തുള്ള ഭീകരസംഘടനയെ മാത്രമാണ് ലക്ഷ്യമിട്ടത് എന്നുമാണ് ആക്രമത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പറഞ്ഞത്.
നേരത്തെ പാക് അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ഇറാന് കനത്ത തിരിച്ചടി നൽകുമെന്നാണ് ആക്രമണത്തിന് പിന്നാലെ പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നതിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഏകദേശം 900 കിലോമീറ്റർ ദൂരത്തിലാണ് ഇറാനും പാകിസ്താനും അതിർത്തി പങ്കിടുന്നത്.