തൃശൂർ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായുള്ള അക്ഷതം ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയനും ഭാര്യയും ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരക് എസ് സുദർശനാണ് ഇരുവർക്കും തൃശൂരിലെ വസതിയിൽ അക്ഷതം കൈമാറിയത്. അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. കലാ-സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി പേർ നേരത്തെ അക്ഷതം സ്വീകരിച്ചിരുന്നു.
ഐ.എം വിജയന് അക്ഷതം കൈമാറിയപ്പോൾ തൃശൂർ മഹാനഗർ സംഘചാലക് ഗോപിനാഥൻ മാസ്റ്റർ, വിഭാഗ് കാര്യവാഹ് കെ.എ ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു. ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം വഴിപാടംശം പോലെ തന്നെ പാവനവും പരിശുദ്ധവുമാണ്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയുടെ ഹൃദയഭാഗത്ത് രാമക്ഷേത്രം ഉയരുന്നത്. 22നാണ് ക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12: 30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ലധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.