കൊച്ചി: പോലീസിന് താക്കീതുമായി ഹൈക്കോടതി. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും ആരും ആരുടെയും താഴെയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറ്റുള്ളവർ ചെറുതാണെന്ന് കരുതുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.
പാലക്കാട് ആലത്തൂർ സ്റ്റേഷൻ എസ്ഐ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഓർമ്മപ്പെടുത്തൽ. ജനങ്ങളോട് പോലീസ് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ്ഐ വി.ആർ റിനീഷിനെ താക്കീത് നൽകി സ്ഥലം മാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും. അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ ആക്വിബ് സുഹൈലിനോട് വി.ആർ റിനീഷ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്ഐ റിനീഷിനെതിരെ അഭിഭാഷകൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.