മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ ഭവനപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം ആവാസ് യോജന-അർബൻ (PMAY-Urban) പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് വീട് കൈമാറുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വികരാനിർഭരമായ വാക്കുകൾ. തനിക്കും ഇതുപോലൊരു വീട് തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈത്തറി തൊഴിലാളികൾ, പവർ-ലൂം തൊഴിലാളികൾ, ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവർക്കായുള്ള വീടുകളായിരുന്നു പ്രധാനമന്ത്രി കൈമാറിയത്.
PM Modi got emotional. pic.twitter.com/ySY0I90Osg
— News Arena India (@NewsArenaIndia) January 19, 2024
”പിഎം ആവാസ് യോജന പ്രകാരം നിർമ്മിച്ച രാജ്യത്തെ ഏറ്റവും വലിയ ഗൃഹനിർമ്മാണ പദ്ധതി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. 2014ൽ ഞാൻ നൽകിയ വാക്കായിരുന്നു അത്. ഇന്ന് നടപ്പിലായി കാണുമ്പോൾ.. എനിക്കും ഇതുപോലൊരു വീട്ടിൽ കഴിയാനുള്ള ഭാഗ്യം എന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ച് പോവുകയാണ്.. സോളാപൂരിലെ ആയിരക്കണക്കിന് വരുന്ന പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി എന്റെ പ്രതിജ്ഞ നിറവേറ്റാൻ കഴിഞ്ഞുവെന്നതിൽ അത്യധികം സന്തോഷവാനാണ് ഞാൻ. ഈ പദ്ധതിയുടെ തറക്കല്ലിടാൻ അന്നു ഞാൻ ഇവിടെ വന്നപ്പോൾ എനിക്കുറപ്പുണ്ടായിരുന്നു. ഈ വീടുകളുടെ താക്കോലുകൾ ഉടൻ കൈമാറുമെന്ന ഗ്യാരന്റിയായിരുന്നു ഞാൻ നൽകിയത്. ഇന്ന് ആ ഗ്യാരന്റി മോദി നടപ്പിലാക്കിയിരിക്കുകയാണ്. ”- പ്രധാനമന്ത്രി പറഞ്ഞു.
പട്ടിണി മാറ്റുമെന്ന മുദ്രാവാക്യങ്ങൾ ഇവിടെ വർഷങ്ങളോളം ഉയർന്നിരുന്നു. പക്ഷെ മുദ്രാവാക്യങ്ങൾ ആവർത്തിച്ചതല്ലാതെ ഈ രാജ്യത്തെ പട്ടിണിയെ തുടച്ചുനീക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. പാവപ്പെട്ടവരുടെ പേരിൽ പല പദ്ധതികളും ഇവിടെ വന്നുപോയെങ്കിലും അതുകൊണ്ട് ദരിദ്രർക്ക് പ്രയോജനമുണ്ടായില്ല. പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പദ്ധതികളും പണവും ഇടനിലക്കാർ അടിച്ചുമാറ്റുകയായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിനിടെ 2,000 കോടി രൂപയുടെ ഏഴ് അമൃത് പദ്ധതികളും മഹാരാഷ്ട്രയ്ക്കായി പ്രധാനമന്ത്രി സമർപ്പിച്ചു.