തിരുവനന്തപുരം: പൂർത്തിയാക്കാത്ത രാമക്ഷേത്രമാണ് അയോദ്ധ്യയിൽ തുറന്നു കൊടുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിനെ അംഗീകരിക്കാൻ സാധ്യമല്ലെന്നും വിശ്വാസികൾ തന്നെ ഇക്കാര്യം പറഞ്ഞുവെന്നും സിപിഎം നേതാവ് വാദം ഉന്നയിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ വിമർശിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെ ജാതിയേയും സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന എം.വി ഗോവിന്ദൻ നടത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ മോദി വന്നുവെന്നും ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിഞ്ഞത് എകെജിയെയും കൃഷ്ണപിള്ളയേയും പോലുള്ളവർ സമരം നടത്തിയതുകൊണ്ടായിരുന്നുവെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.
ഈശ്വര വിശ്വാസമില്ല എന്നു പറയുകയും അതേസമയം ഹിന്ദു വിശ്വാസങ്ങളിൽ ഇടപെടുകയും ചെയ്യുന്ന സമീപനമാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് എം.വി ഗോവിന്ദൻ നടത്തിയ പ്രസ്താവന. പൂർത്തിയാകാത്ത രാമക്ഷേത്രം തുറന്നു കൊടുക്കാൻ പാടില്ല എന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ പറയുന്നതാണ് വൈരുദ്ധ്യം. മാത്രമല്ല, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞതിലൂടെ നരേന്ദ്രമോദിയുടെ ജാതി കൂടി ചൂണ്ടിക്കാണിക്കുകയാണ് എം.വി ഗോവിന്ദൻ.
“വിശ്വാസത്തെ രാഷ്ട്രീയ വത്കരിക്കുകയാണ് ബിജെപി. എല്ലാ മതവിശ്വസികൾക്കും അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട് എന്നതാണ് ശരിയായ മതനിരപേക്ഷതാ കാഴ്ചപ്പാട്. അതിനു പകരം വിശ്വാസത്തിന്റെ പേരിൽ അമ്പല നിർമാണമാണ് നടക്കുന്നത്. ഇത് രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. പൂർത്തിയാക്കാത്ത രാമക്ഷേത്രമാണ് ഉദ്ഘാടനം ചെയ്യുന്നത്. അതിനെ അംഗീകരിക്കാൻ സാധ്യമല്ല”.
“കഴിഞ്ഞ ദിവസം മോദി ഗുരുവായൂരിൽ സന്ദർശിക്കുകയുണ്ടായി. ഗുരവായൂരിന്റെ ചരിത്രം പരിശോധിച്ചാൽ എകെജിയും കൃഷ്ണപിള്ളയുമൊക്കെ ചെയ്ത സമരങ്ങളറിയാമല്ലോ. അതിന്റെയെല്ലാം ഫലം കൂടിയാണ് സന്ദർശനം നടത്താനുള്ള സാഹചര്യം തന്നെ ഉണ്ടാക്കിയത്. ചിത്രയെ പോലുള്ളവർ എടുത്ത നിലപാടുകളെ സംബന്ധിച്ചും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ശോഭനയും ബിജെപിയുടെ പരിപാടിൽ പങ്കെടുത്തിരുന്നു. അവരുടെ നിലപാടുകളെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്”- എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.