ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുന്ദർ ജയ്ൻ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായി. ഒരു വിഭാഗം ചടങ്ങിനെ എതിർക്കുമ്പോൾ മറ്റൊരു വിഭാഗം അനുകൂലിക്കുകയാണ്. ഭഗവാൻ ശ്രീരാമനെ എതിർത്തുകൊണ്ട് കോൺഗ്രസിന് രാജ്യത്തൊന്നും ചെയ്യാനാവില്ല. ശ്രീരാമനെ എതിർത്ത് രാഷ്‌ട്രീയത്തിൽ നിലനിൽക്കാനാവില്ലെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അറിയാം. ആ വിഭാഗമാണ് ചടങ്ങിനെ അനുകൂലിക്കുന്നത്. മറ്റൊരു വിഭാഗം ന്യൂനപക്ഷ വോട്ട് ബാങ്കാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്വീന്ദർ സിംഗ് സുകു, ഹിമാചൽ മന്ത്രി വിക്രമാദിത്യ സിംഗ്, കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ, യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നിർമൽ ഖത്രി തുടങ്ങിയവരും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ കോൺഗ്രസ് നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഗുജറാത്തിൽ നിന്നുള്ള എംഎൽഎ സിജെ ചാവ്ദയും രാജി വച്ചിരുന്നു.
യുപിഎ മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭാ നേതാവ് അധീർ രജ്ജൻ ചൗധരി, ലോക്സഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് കഴിഞ്ഞ ആഴ്ച അറിയിച്ചത്.















