ഗുവാഹത്തി: ഇന്തോ- മ്യാൻമർ അതിർത്തി വഴി നുഴഞ്ഞുകയറുന്നവരെ തടയാൻ അതിർത്തികളിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരുടെയും ഭീകരരുടെയും കടന്നുകയറ്റം തടയാൻ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തികളിൽ വേലികൾ കെട്ടി പ്രതിരോധം തീർത്തതിന് സമാനമായ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്തോ- മ്യാൻമർ അതിർത്തികളിൽ ശക്തമായ പ്രതിരോധം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്. അതിർത്തി വഴി അനധികൃതമായി കുടിയേറ്റക്കാരും മയക്കു മരുന്നുസംഘങ്ങളും കടന്നുകയറാൻ നിരന്തരം ശ്രമിക്കുന്നു. അതിനാൽ മ്യാൻമറിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്ര സർക്കാർ വൈകാതെ നടപടികൾ കൈക്കൊള്ളും.”- അമിത് ഷാ അറിയിച്ചു.
ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമങ്ങൾ, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങി നിരവധി പ്രശ്നങ്ങൾ അസമിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്കെതിരെ പോരാടി വിജയിച്ച, അഭിനന്ദനാർഹമായ ചരിത്രമാണ് അസം പോലീസിനുള്ളത്. കോൺഗ്രസിന്റെ ഭരണക്കാലത്ത് അസമിൽ ഭീകരവാദ പ്രവർത്തനങ്ങൾ നിലനിന്നിരുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് ഇതിൽ പൊലിഞ്ഞു പോയത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അസമിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ അതിർത്തി സുരക്ഷാ സേനയ്ക്കും പോലീസിനും സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി അഹോരാത്രം പോരാടുന്ന അസം പോലീസുകാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അമിത് ഷാ വ്യക്തമാക്കി.