പത്തനംതിട്ട: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പൊടിയൻ എന്നു വിളിക്കുന്ന ഗോപകുമാറിനെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് രണ്ട് കോടതി ശിക്ഷിച്ചത്. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
2016-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങളെത്തുടർന്ന്, ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയായ ഷീലകുമാരിയെ ഇയാൾ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുമായി വഴക്കിട്ട ഇയാൾ ഷീലകുമാരിയോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയും ഇവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടെയിൽ അടുക്കളയിലിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്ത് ഒഴിച്ച് ഇവർ ആത്മഹത്യാ ഭീഷണി നടത്തി.
എന്നാൽ അടുത്തു നിന്ന ഗോപകുമാർ ഭാര്യ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീപ്പെട്ടി ഉരച്ച് ദേഹത്തേക്ക് ഇടാൻ ശ്രമിക്കുകയും ഇതിൽ നിന്നും രക്ഷപ്പെട്ടോടിയ ഭാര്യയെ പിന്തുടർന്ന് തീ കൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളളേറ്റ് ചികിത്സയിലിരിക്കെയാണ് ഷീലകുമാരി മരണപ്പെട്ടത്. പ്രതിയെ സംഭവം നടന്ന പിറ്റേന്നു തന്നെ പിടികൂടിയ പോലീസ് ഗാർഹിക പീഡനത്തിനും കൊലപാതകത്തിനുമായി കുറ്റപത്രം സമർപ്പിച്ചിരുന്നു.