ഷിംല: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് വസതിയിൽ ദീപം തെളിയിച്ച് കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. ഭഗവാൻ ശ്രീരാമൻ രാജ്യത്തിന്റെ സംസ്കാരമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത വിയോജിപ്പിനെ മറികടന്നാണ് സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ആഘോഷം. ദേശീയ തലത്തിൽ പ്രാണപ്രതിഷ്ഠയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഹിമാചൽ മുഖ്യമന്ത്രിയുടെ ആഘോഷം.
ഭഗവാൻ രാമൻ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരമാണെന്നും ചങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലില്ലെങ്കിലും ദീപങ്ങൾ തെളിച്ച് വിശ്വാസത്തെ ഉയർത്തിപ്പിടിക്കുകയാണ് തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിൽ തന്റെ പിതാവ് വീരഭദ്ര സിംഗ് പങ്കെടുത്തിട്ടുണ്ട്. ശ്രീരാമന്റെ ഭക്തനായ അദ്ദേഹത്തിന്റെ മകനായാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് എന്റെ കടമയാണെന്നും പുത്രന്റെ കടമ നിർവഹിക്കാതിരിക്കാൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. പല കോൺഗ്രസ് മന്ത്രിമാരും പ്രാണപ്രതിഷ്ഠയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഹിമാചൽ സർക്കാർ ഉച്ചവരെ അവധി പ്രഖ്യാപിക്കുകയും ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.