ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്ന ചൈനീസ് ഗവേഷണക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03 ഇന്നലെയാണ് ഇന്തൊനേഷ്യയിലെ സുന്ദ കടലിടുക്ക് വഴി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചയോടെ ഈ കപ്പൽ മാലദ്വീപിൽ എത്തിയേക്കുമെന്നാണ് വിവരം.
ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക അറിയിച്ചിരുന്നു. ഇന്ത്യയുടെ കൂടി ആവശ്യം പരിഗണിച്ചാണ് ശ്രീലങ്ക ഈ നിലപാട് സ്വീകരിച്ചത്. ശ്രീലങ്കൻ തുറമുഖത്ത് ഡോക്ക് ചെയ്യാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ചൈനീസ് കപ്പൽ മാലദ്വീപിലേക്ക് പോകുന്നത്. ഇന്ത്യൻ നാവികസേന ചൈനീസ് കപ്പലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചൈനീസ് കപ്പലുകളെ ട്രാക്ക് ചെയ്യുന്നതിനായി പി-8ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോൾ വിമാനങ്ങളും യുദ്ധക്കപ്പലുകളും നാവികസേന ഉപയോഗിക്കുന്നുണ്ട്. മാലദ്വീപിൽ മുഹമ്മദ് മുയിസു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. നൂതന സെൻസറുകളും ആന്റിനകളും ഇലക്ടോണിക് ഉപകരണങ്ങളും ഉൾക്കൊള്ളുന്ന ഇത്തരം ചൈനീസ് കപ്പലുകൾ ഉപഗ്രഹ വിക്ഷേപണങ്ങൾ നിരീക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളുടെ പാത ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ചൈന ഉപയോഗിക്കുന്നതെന്നാണ് വിവരം.