തിരുവനന്തപുരം: കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ച് കെ.സി.എ. എന്നാൽ ഇതുവരെ ഇതിനായി കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം ഏറ്റെടുക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചും മറ്റൊരു പ്രൊപ്പോസലും കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ 33 വർഷത്തേക്ക് ഏറ്റെടുക്കാനാണ് തീരുമാനം.
എറണാകുളത്ത് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് പുതിയ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയതെന്നാണ് വിവരം. ഇവിടെ നിരവധി സ്റ്റാർ ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ഉള്ളതിനാൽ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് അനുയോജ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ വ്യക്തികളിൽ നിന്നായി 60 ഏക്കറാകും ഏറ്റെടുക്കുകയെന്നാണ് സൂചന. അതേസമയം ക്രിക്കറ്റ് പൂർണമായി എറണാകുളത്തേക്ക് പറിച്ചുനടാനുള്ള തീരുമാനമാണെന്ന് ചില ആക്ഷേപങ്ങളും ഇതിനിടെ ഉയർന്നിട്ടുണ്ട്. കാര്യവട്ടം സ്പോർട്സ് ഹബ് പരിപാലനമില്ലാതെ നശിക്കുകയാണ്. കഴിഞ്ഞ രാജ്യാന്തര മത്സരങ്ങൾക്ക് മുൻപ് 700ലധികം ഇരിപ്പിടങ്ങളാണ് നശിച്ചത്. പരിസരവും കാടുപിടിച്ചിരുന്നു. നവീകരണം നടത്താൻ അധകൃതർക്ക് താത്പ്പര്യമില്ലെന്നാണ് കാണികളുടെ വാദം. തലസ്ഥാനത്ത് നിന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളെ കൊച്ചിയിലേക്ക് പറിച്ചുനടാനാണ് അവരുടെ തീരുമാനമെന്നും ആക്ഷേപമുണ്ട്.