സന്മനസുള്ളവരുടെ ഉദാര സംഭാവനയാണ് ഭാരതത്തിന്റെ അഭിമാനമായ രാമക്ഷേത്രം. ഇതുവരെ 1,100 കോടിയിലധികം രൂപയാണ് ക്ഷേത്രത്തിനായി ചെലവഴിച്ചത്. ഇതിൽ ഏറ്റവുമധികം സംഭാവന നൽകിയത് വ്യാവസായിക പ്രമുഖരോ മറ്റ് ഉന്നതരോ അല്ല. ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവും രാമകഥ ആഖ്യാതാവുമായ മൊരാരി ബാപ്പുവാണ് രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായി ഏറ്റവും അധികം തുക സംഭാവനയായി നൽകിയത്.
18.6 കോടി രൂപയാണ് അദ്ദേഹം രാമക്ഷേത്ര നിർമ്മാണത്തിനായി നൽകിയത്. ഇന്ത്യയ്‌ക്കുള്ളിൽ നിന്ന് 11.30 കോടി രൂപയും യുകെ, യൂറോപ്പ് എന്നിവടങ്ങളിൽ നിന്ന് 3.21 കോടി രൂപയും അമേരിക്ക, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 4.10 കോടി രൂപയും സംഭാവന സമാഹരിച്ചാണ് ബാപ്പു ഇത്രയും ഉയർന്ന തുക നൽകിയത്. രാമനായി ജീവിതം ഒഴിഞ്ഞു വച്ച വ്യക്തിയാണ് മൊരാരി ബാപ്പു. കഴിഞ്ഞ 64 വർഷത്തിലേറെയായി അദ്ദേഹം ലോകമെങ്ങും രാമകഥയും രാമനാമവും പ്രചരിപ്പിക്കുന്നു.
2020 ഓഗസ്റ്റിൽ ഗുജറാത്തിലെ പിത്തേറിയയിൽ നടന്ന ഓൺലാന രാമകഥ ആഖ്യാനത്തിനിടെയാണ് മൊരാരി ബാപ്പു രാമക്ഷേത്രത്തിനായുള്ള സംഭാവന ആരായാൻ തുടങ്ങിയത്. കേവലം 15 ദിവസം കൊണ്ട് 11.3 കോടി രൂപ രാമജന്മഭൂമി ട്രസ്റ്റിന് കൈമാറി. പിന്നീട് ഫെബ്രുവരിയിൽ വീണ്ടും തുക നൽകിയതോടെയാണ് ആകെ സംഭാവന 18.6 കോടി രൂപയായത്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ്, ക്ഷേത്രം ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ സാധിച്ചത് കാണുമ്പോൾ ഹൃദയം ആനന്ദത്താൽ നിറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷത്താൽ മതിമറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
14-ാം വയസിൽ തൽഗജർദയിലെ ആൽമര ചുവട്ടിൽ നിന്ന് ആരംഭിച്ച രാമകഥാ പാരായണമാണ് ഇന്നും തുടരുന്നത്. പിന്നീട് 1976-ൽ കെനിയയിലെ നെയ്റോലബിയിലായിരുന്നു ആദ്യത്തെ വിദേശ പാരായണം. ഇതുവരെ ഇന്ത്യയിൽ 791-ഉം വിദേശത്ത് 139 രാമായണ പാരായണമാണ് അദ്ദേഹം ആറ് പതിറ്റാണ്ടായി നടത്തിയിട്ടുള്ളത്.















